Monday, February 7, 2011

സൗമ്യം ദു:ഖപൂരിതം ഈ യാത്രാമൊഴി.....



ഭാരതപുഴ നിശബ്ദം ഒഴുകുകയാണ്.
ഒരു ജനതയ്കു മുഴുവന്‍ ജീവജലം നല്കി പോറ്റിവളര്‍ത്തിയ അമ്മ.
മുലപ്പാല്‍ വറ്റിയ അമ്മയുടെ രക്തമടക്കം മക്കള്‍ ഊറ്റികുടിച്ചു.
നാണം മറയ്ക്കാന്‍ ഒരിറ്റു മണ്ണുപോലും ബാക്കിവെയ്ക്കാതെ അവര്‍ ഊറ്റിയെടുത്തു.
അന്ത്യശ്വാസം വലിക്കുബോഴും പാവം കാണുന്നു ഒരു പെണ്‍ക്കുട്ടിയുടെ ദൗന്യത.....
മാനം നഷ്ടപ്പെടുന്നതറിയാന്‍ പോലും ഒരിറ്റു സ്വബോധം ബാക്കിവെയ്ക്കാതെ ഒറ്റകൈയ്യന്‍ കങ്കാളം ജീവച്ഛവത്തെ വേട്ടയാടുന്നതും കാണുന്ന പാവം ഭാരതപുഴ നിസ്സഹായയാണ്.

കുട്ടി ക്ഷമിക്കുക
നീ ഇന്നലെയുടെ ഓര്‍മ്മയാകട്ടെ....
അമ്മ വീട്ടില്‍ കാത്തിരുന്നു കരഞ്ഞു കരഞ്ഞുതീരുകയാണ്.
അമ്മ കണ്ട ദു:സ്വപ്നം നിന്റെ അവസാനസന്ദേശമായിരുന്നുവോ...?

പല്ല് ചിരിച്ചുകാണിക്കുവാനുള്ളതുമാത്രമല്ല....
കടിച്ചുപറിക്കുവാനുള്ളതുകൂടിയാണ്..
നഖം മാന്തിപറിക്കുവാനുള്ളതാണ്...
നീ അബലയായതെന്തേ ........?

നിനയ്കു ബലമേകാന്‍ നിന്റെ സഹയാത്രികര്‍ക്കു സമയമില്ലെന്നറിയാതെ പോയോ....
അവര്‍ തിരയ്ക്കിലായിരിക്കില്ലെ.....

ക്ഷമിക്കുക
നീ പേറിയക്ഷതം എന്റെ ചങ്കിന്റെ ഭാരമായികഴിഞ്ഞു.
നിന്റെ ജീവത്യാഗം ഒരു ശകാരസന്ദേശമായികഴിഞ്ഞു
നാളെ നിന്നെ കാണാന്‍വരുന്നവനുവേണ്ടി ഉടുത്തൊരുങ്ങാന്‍
അമ്മ തയ്യാറാക്കിയ പട്ടുടയാടകള്‍
മറ്റൊരു സ്വാതന്ത്ര്യസമര പ്രഖ്യാപനമായികഴിഞ്ഞു....

ക്ഷമിക്കുക
എന്നെ അടക്കം ചെയ്തസമുഹം തിരക്കിലാണ്...
പക്ഷേ എന്റെ ശബ്ദം എന്നും നിന്റെ ബലിക്കല്ലറയില്‍ കാവലുണ്ടാകും.